Wednesday, 21 August 2013

സംസ്‌കൃതം ഇന്ത്യയുടെ വേര്‌



Mathrubhumi 
                   20 Aug 2013 ചൊവ്വാഴ്ച

 വിഷ്ണുനാരായണന്‍ നമ്പൂതിരി



ആഗസ്ത് 20-ശ്രാവണപൗര്‍ണമി, സംസ്‌കൃതദിനം. ഈ വര്‍ഷംമുതല്‍ കേരളത്തിലെ സുകൃതംചെയ്ത വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസുതൊട്ട് സംസ്‌കൃതം നിര്‍ബന്ധ വിഷയമായി പഠിച്ചുതുടങ്ങുന്നുവെന്നത് എത്രയോ ശുഭോദര്‍ക്കമാകുന്നു. ശ്രേഷ്ഠഭാഷയായി മലയാളത്തെ പ്രതിഷ്ഠിക്കുന്ന അതേവര്‍ഷംതന്നെ അപ്രതിഷ്ഠയുടെ അസ്തിവാരം ഉറപ്പാക്കുന്നു. അവിശ്വസ നീയമാംവിധം മംഗളകര്‍മങ്ങള്‍ ഒരേരാശിയില്‍ ഒത്തുകൂടുന്നു. ഇന്ത്യ സ്വക്ഷേത്രത്തിലേക്ക് ഉപനയിക്കപ്പെടുന്നതിന്റെ നാന്ദിയായി ഇതിനെ ഞാന്‍ കാണുന്നു.ഗുരുകല്പരായ ഏതാനും പേരെ ദേശീയചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ ഓര്‍ത്ത് നമസ്‌കരിക്കേണ്ടുന്ന സന്ദര്‍ഭംകൂടിയാണിത്. 1949-ലാണ്, അന്ന് കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന സാക്ഷാല്‍ അംബേദ്കര്‍, ഇന്ത്യയുടെ രാഷ്ട്രഭാഷയായി സംസ്‌കൃതത്തെ പ്രഖ്യാപിക്കണം എന്നൊരു നിര്‍ദേശം ഔദ്യോഗികമായി പാര്‍ലമെന്റില്‍വെച്ചത്. അതിനെ രണ്ടുപേരാണ് പിന്‍താങ്ങി യത് .അന്ന്മന്ത്രിമാരായിരുന്ന നാസിറുദ്ദീന്‍ അഹമ്മദും കേശ്കറും. എന്നാല്‍, നാടിന്റെ ഭാഗ്യദോഷം എന്നുപറയട്ടെ, ആ നിര്‍ദേശം നടപ്പായില്ല. ദേശീയോദ്ഗ്രഥനം എന്ന മഹാ സ്വപ്നം തന്മൂലം ഇന്നും കൈയകലത്തില്‍ വര്‍ത്തിക്കുന്നു. പിന്നീട് കേരളത്തിലെ ആദ്യ മന്ത്രിസഭയിലംഗമായ മുണ്ടശ്ശേരി മാസ്റ്ററാണ് മൂന്നാംക്ലാസുമുതല്‍ സംസ്‌കൃതം നിര്‍ബന്ധ വിഷയമാക്കണമെന്ന് നിശ്ചയിച്ചതും ധീരമായി അത് നടപ്പാക്കിയതും. പക്ഷേ, 10 വര്‍ഷത്തി നപ്പുറം അതും തുടര്‍ന്നുപോയില്ല. മാസ്റ്റര്‍ അതില്‍ എത്ര ദുഃഖിതനായിരുന്നെന്ന് എനിക്ക് നേരിട്ടറിയാം. ഈ പുണ്യചരിതരായ ഗുരുക്കന്മാരെല്ലാം ഇപ്പോള്‍ കേരളത്തില്‍ ആരംഭി ക്കുന്ന ഒന്നാംചുവടിനെ അന്തരാ അനുഗ്രഹിക്കുന്നുണ്ട്.കാരണം , അടിസ്ഥാനപരമായ ഒരു പരിവര്‍ത്തനത്തിന്റെ നാന്ദിയാണിത്. കോളനിഭരണക്കാലത്ത് മെക്കാളെ പ്രഭുവും മറ്റും ഇതരകാര്യാര്‍ഥം നമ്മുടെമേല്‍ അടിച്ചേല്‍പ്പിച്ച അസംബന്ധ വിദ്യാഭ്യാസം ഇന്നല്ലെങ്കില്‍ നാളെ സ്വതന്ത്ര ഇന്ത്യയില്‍ അസ്തമിക്കാതെ വയ്യല്ലോ. വിവേകാനന്ദസ്വാമികള്‍ അടക്കമു ള്ള വിവേകികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അവഗണിച്ചുകൊണ്ട് ആര്യ-ദ്രാവിഡ പൊറാ ട്ടുനാടകകഥകള്‍ ചരിത്രം എന്ന പേരില്‍ നമ്മുടെ വിദ്യാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടു ന്നു.ഇന്തോ-യൂറോപ്യന്‍ എന്ന വിചിത്രമായൊരു ഭാഷാകുടുംബം കണ്ടുപിടിച്ച്, വടക്കും തെക്കും ഇന്ത്യക്കാര്‍ എഴുതുകയും പറയുകയും ചെയ്യുന്ന ഭാഷകളെ അതില്‍ കോര്‍ത്തിടാന്‍ കുട്ടികളെ ശീലിപ്പിക്കുന്നുനിരാസ്പദവും അബദ്ധജടിലവുമായ മോണിയര്‍ വില്യംസ് പ്രഭൃതികളുടെ നിഘണ്ടുക്കളാണ്, അമരകോശമോ ആപേ്തയോ അല്ല നമ്മുടെ സര്‍വകലാശാലകള്‍പോലും ആധികാരികമായി എഴുന്നള്ളിക്കുന്നത്. മഹായോഗി അരവി ന്ദനോ ദയാനന്ദസരസ്വതിയോ അല്ല, സംസ്‌കൃതലിപിപോലും നിശ്ചയമില്ലാത്ത മാക്‌സ്മു ള്ളറാണ് വേദപഠനത്തിന്റെ മാതൃക. സാംസ്‌കാരികമായ ഈ പടുകുഴിയില്‍നിന്ന് കരകയറാന്‍ യഥാവിധി സംസ്‌കൃതം പഠിക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ പൗരന്റെ മുന്നിലുള്ള രക്ഷാമാര്‍ഗം.നമ്മുടെ സംസ്‌കൃതിയോടൊപ്പം പിറന്നുവീണ വാങ്മയമാണ് അതിപ്രാചീനമായ വേദം. ഇര, മരം, പുലം, കാളി, കുലാലന്‍, കര്‍മാരന്‍, നീളം മുതലായ മലയാള വാക്കുകളും 'ഹാവൂ' പോലുള്ള വ്യാക്ഷേപകങ്ങളും അതേ അര്‍ഥവിവക്ഷകളോടെ വേദഭാഷയില്‍ കാണുന്നത് എങ്ങനെയെന്ന് ഞാന്‍ ഒരിക്കല്‍ പ്രാതഃസ്മരണീയനായ എ.പി. ശങ്കുണ്ണിനായരോട് ചോദിച്ചു. അദ്ദേഹമാകട്ടെ, ആ ഗണത്തിലുള്ള നൂറിലധികം നാടന്‍വാക്കുകളെ ഇങ്ങോട്ടുപറഞ്ഞുതരികയാണ് ചെയ്തത്. എന്നിട്ട് പഠിപ്പിച്ചു-''സംസ്‌കൃ തം എന്ന ആ വാക്ക് ഒന്ന് ശ്രദ്ധിച്ചുനോക്കൂ. സംസ്‌കരിച്ചെടുത്തത് എന്നല്ലേ അതിന്റെ അര്‍ഥം? ഏതില്‍നിന്ന് സംസ്‌കരിച്ചത്? മാര്‍ക്കണ്ഡേയ മഹര്‍ഷി വിവരിക്കുന്ന 17 ഭാഷാഭേദങ്ങളില്‍നിന്ന് സംസ്‌കരിച്ചെടുത്ത പൊതുരൂപംതന്നെ സംസ്‌കൃതം. ഇന്ത്യയുടെ ഓരോ പ്രദേശങ്ങളില്‍ സംസാരിച്ചിരുന്ന ഇവയെല്ലാം വേദത്തില്‍ അര്‍ഥഭേദമില്ലാതെ പലേടത്തും പ്രയോഗിച്ചുകാണാം. ഇന്നത്തെ മലയാളവും തമിഴുമൊക്കെ ഇവയില്‍ പെട്ടുനില്‍ക്കുന്നു. ഇംഗ്ലണ്ടിലെ നാല് മധ്യകാല ഭാഷാഭേദങ്ങളില്‍നിന്ന് 'ന്യൂ ഇംഗ്ലീഷ്' പിരിഞ്ഞ് വളര്‍ന്ന ചരിത്രം വിഷ്ണുവിന് അറിയാമല്ലോ? ഇതേവിധം ഇന്ത്യയില്‍ അക്കാലത്ത് നടപ്പിലിരുന്ന ഭാഷാഭേദങ്ങളില്‍നിന്ന് ക്രോഡീകൃതമായ പൊതുഭാഷയാണ് സംസ്‌കൃതം.'' എന്നിട്ട് അദ്ദേഹം പ്രാകൃതങ്ങളും അപഭ്രംശങ്ങളും ഉദാഹരിച്ച് കേള്‍പ്പിച്ചു. എന്റെ പരിമിതമായ അറിവിനപ്പുറമാണ് അവയില്‍ ഏതാണ്ടെല്ലാം. എങ്കിലും ഇന്ത്യയുടെ ഹൃദയം കാളിദാസന്റെ സംസ്‌കൃതവാണിയില്‍ സ്പന്ദിക്കുന്നതെങ്ങനെയെ ന്ന രഹസ്യം എനിക്ക് അദ്ദേഹം അതുവഴി വെളിവാക്കിത്തന്നു.അടുത്ത തലമുറയെങ്കിലും നമ്മുടെ മണ്ണില്‍ വേരോട്ട മുള്ളവരായിരിക്കണം. നമ്മുടെ സംസ്‌കൃതി ശ്വസിച്ച് വളരണമെന്ന് ഞാന്‍ തീവ്രമായി അഭിലഷിക്കുന്നു. സത്യംകൊണ്ടേ സമത്വവും സ്വാതന്ത്ര്യവും പുലരുകയുള്ളൂ. ഒരു ദൃഷ്ടാന്തം പറയാം: ശ്രീനാരായണ ഗുരുപാദരുടെ രചനയായ ഹോമമന്ത്രവും ദൈവദശകവും മറ്റും വായിച്ച ഒരു സുഹൃത്ത് ചോദിച്ചു-''ഇദ്ദേഹത്തിന് വേദശൈലിയും വേദവാണിയും എങ്ങനെ വശമായി'' എന്ന്. നോക്കൂ, സത്യം എന്താണ്? വേദത്തില്‍ ബ്രഹ്മര്‍ഷിമാര്‍ എത്രയുണ്ടോ അത്രതന്നെ (അഥവാ അതിലേറെ) അബ്രാഹ്മണ ഋഷിമാരും ഉണ്ടെന്നതാണ് പരമാര്‍ഥം. വര്‍ണം ഒരാള്‍ സ്വീകരിക്കുന്ന തൊഴിലാണ്. അത് മനുഷ്യകല്പിതമാണ്. ഋഷിത്വംപോലുള്ള ബീജവാസനകളാകട്ടെ ഈശ്വരനിശ്ചിതമാണ്. വേദംതന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു. വേദത്തില്‍ ബ്രഹ്മചര്യം എന്നത് പരക്കേ പലരും ധരിച്ചിരിക്കുന്നപോലെ സ്ത്രീ വിദ്വേഷ മല്ലെന്നോ, രതി അതില്‍ ഉദാത്തമായ ഭാവമാണെന്നോ, സന്ന്യാസം വേദത്തിലെ ആദേശങ്ങളില്‍ ഒന്നിലും പെടുന്നില്ലെന്നോ പറഞ്ഞാല്‍ എത്രപേര്‍ സമ്മതിക്കും? ഭൂമിയോടുള്ള അനുരാഗം ശീലിപ്പിക്കുന്ന വേദത്തെ പ്രമാണമാക്കുന്ന ഒരു തലമുറയുടെ ഉദയം ഇന്ത്യയില്‍ ഒരു പുതിയ യുഗത്തിന്റെ അവതാരം കുറിക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.സംസ്‌കൃത ദിനം ഇതെല്ലാം ഓര്‍ത്തുറപ്പിക്കാനുള്ള സൗവര്‍ണ മുഹൂര്‍ത്തമാകുന്നു. പ്രതിജ്ഞകള്‍ പുതുക്കാനുള്ള അവസരവും ഇതുതന്നെ.


No comments:

Post a Comment